Saturday, March 20, 2010

മുസ്ലിംലീഗ് കോളജ് അധ്യാപക സംഘടന രൂപവത്കരിക്കുന്നു

മുസ്ലിംലീഗ് കോളജ് അധ്യാപക സംഘടന രൂപവത്കരിക്കുന്നു

0
മലപ്പുറം: വിവിധ അധ്യാപക സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും തിരിച്ചുപിടിക്കാന്‍ മുസ്ലിം ലീഗ് കോളജ് അധ്യാപക സംഘടന രൂപവത്കരിക്കുന്നു. ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഗവണ്‍മെന്റ്, എയ്ഡഡ്, എന്‍ജിനീയറിങ്, അറബിക് കോളജുകളിലെയും സര്‍വകലാശാലകളിലെയും പോളിടെക്നിക്കുകളിലെയും അധ്യാപകര്‍ക്കെല്ലാമായി ഒറ്റ സംഘടനയാണ് പിറവി കൊള്ളുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എന്ന പേരിലായിരിക്കും സംഘടന അറിയപ്പെടുക. മാര്‍ച്ച് 20ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ ഔദ്യോഗികമായി സംഘടന പ്രവര്‍ത്തനം തുടങ്ങും. മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., ടി.എ.അഹമ്മദ് കബീര്‍, ഡോ. എം.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രതിനിധി സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന സെമിനാറിലും പങ്കെടുക്കും.

എം.കെ. മുനീറാണ് പരിപാടിയുടെ സ്വാഗതം സംഘം ചെയര്‍മാന്‍. നേരത്തെ കോളജ് അധ്യാപക സംഘടന രൂപവത്കരിക്കാന്‍ ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ആലോചനകള്‍ക്കൊടുവിലാണ് സംഘടന രൂപവത്കരിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതിനായി സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീറിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 26ന് ഇതുസംബന്ധിച്ച് കോഴിക്കോട്ട് എം.കെ. മുനീറിന്റെയും കെ. കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ നടത്തിയ ശില്‍പശാലയിലാണ് സംഘടന രൂപവത്കരിക്കാനും മാര്‍ച്ചില്‍ പ്രതിനിധി സമ്മേളനം നടത്താനും തീരുമാനമെടുത്തത്. സര്‍വീസ് സംഘടനയെന്നതില്‍ കവിഞ്ഞ് പാര്‍ട്ടിക്ക് ആവശ്യമായ ഘട്ടങ്ങളില്‍ ബൌദ്ധിക പിന്തുണ നല്‍കാന്‍ കെല്‍പുള്ള സംഘത്തെ സൃഷ്ടിച്ചെടുക്കല്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗ് നീക്കം.

ലീഗ് നിയന്ത്രണത്തില്‍ ഉള്ളതുള്‍പ്പെടെ ഒട്ടേറെ എയ്ഡഡ് കോളജുകളിലും ഗവണ്‍മെന്റ് കോളജുകളിലും പാര്‍ട്ടി അനുഭാവികളായ അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ബഹുഭൂരിഭാഗവും സി.പി.എം അനുകൂല എയ്ഡഡ്, ഗവ. കോളജ് അധ്യാപക സംഘടനകളായ എ.കെ.പി.സി.ടി.എയിലും എ.കെ.ജി.സി.ടിയിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.സി.ടി.എയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ 30 മുതല്‍ 40 ശതമാനം വരെ സര്‍വീസ് സംഘടനാ ബന്ധത്തിലൂടെ രാഷ്ട്രീയലൈന്‍ തന്നെ പിന്നീട് മാറ്റുന്നതായും ലീഗ് വിലയിരുത്തുന്നു. സര്‍വകലാശാല സമിതികളില്‍ ഇതര സംഘടനാ പ്രതിനിധികള്‍ കടന്നുവരുമ്പോള്‍ ദീര്‍ഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടിക്ക് സമിതികളില്‍ അധ്യാപക പ്രതിനിധികള്‍ ഇല്ലാതെവരുന്നത് തിരിച്ചടിയായിട്ടുണ്ട്.

സര്‍വീസ് കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പതിവ് സംഘടനാ ശൈലിക്ക് പകരം അക്കാദമിക് തലത്തില്‍ ഇടപെടുന്ന ഒരു സംഘടനയാണ് ലക്ഷ്യമിടുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എം.കെ. മുനീര്‍ മാധ്യമത്തോട് പറഞ്ഞു. ഈ രംഗത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ പൊതുവേദി എന്ന നിലയിലായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും മുനീര്‍ പറഞ്ഞു.

കെ. നൌഫല്‍

No comments:

Post a Comment